ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച പകര തീരുവകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇന്ത്യക്കെതിരെ 29 ശതമാനമാണ് പകര തീരുവ ചുമത്തിയിരിക്കുന്നത്. നിലവിൽ ചൈനക്കെതിരെയാണ് ഏറ്റവും അധികം പകരം തീരുവ ചുമത്തിയിരിക്കുന്നത്. 104 ശതമാനം. ഇന്ത്യൻ സമയം രാവിലെ ഒമ്പതരയ്ക്കാണ് പുതിയ നിരക്ക് പ്രാബല്യത്തിലാകുക. കാനഡ അമേരിക്കൻ വാഹനങ്ങൾക്ക് ചുമത്തുന്ന 25 ശതമാനം തീരുവയും ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
യുഎസ് ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം 24 മണിക്കൂറിനകം പിന്‍വലിച്ചില്ലെങ്കില്‍ ചൈനയ്ക്കുള്ള പകരച്ചുങ്കം 104 ശതമാനമാക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. മുന്‍പ് ചുമത്തിയ 20 ശതമാനവും ഈ മാസം രണ്ടിന് പ്രഖ്യാപിച്ച 34 ശതമാനവുമുള്‍പ്പെടെ 54 ശതമാനമായിരുന്നു ചൈനയ്ക്കുണ്ടായിരുന്ന ഇറക്കുമതിച്ചുങ്കം. ഇതിനൊപ്പം 50 ശതമാനംകൂടിയാണ് പുതിയതായി ചുമത്തിയിരിക്കുന്നതെന്ന് വൈറ്റ് ഹൌസ് വ്യക്തമാക്കി
അതേസമം തീരുവ ചർച്ചകൾക്കായി 70 രാജ്യങ്ങൾ സമീപിച്ചെന്ന് വൈറ്റ് ഹൌസ് വ്യക്തമാക്കി. ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുമായി ആദ്യ ചർച്ചകൾ നടക്കും. അതിനിടെ അമേരിക്കൻ ഓഹരി വിപണി വീണ്ടും താഴേക്ക് പതിച്ചു. ഡൗ ജോൺസ് സൂചിക 320 പോയിന്റ് കുറവിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നാസ്ഡാക് സൂചിക 335 പോയിന്റിന്‍റെ കുറവിലാണ് ക്ലോസ് ചെയ്തത്. എസ് ആൻഡ് പി 500 സൂചികയിൽ 80 പോയിന്‍റിന്‍റെ ഇടിവ്. ട്രംപിന്‍റെ ആഗോള തീരുവ നടപടികളിൽ നിക്ഷേപകരുടെ ആശങ്ക തുടരുകയാണ്.