ഈ വർഷം തന്നെ സംസ്ഥാനത്ത് ജ്വല്ലറി പാർക്ക് യാഥാർഥ്യമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പദ്ധതിക്കായി നിലവിലെ ബജറ്റിൽ 10 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അങ്കമാലിയിൽ നടന്ന കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (കെജിഎസ്എംഎ) സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സർക്കാർ പദ്ധതിയുടെ സൗകര്യദാതാവായിരിക്കുമെന്നും സ്വർണവ്യാപാരികളാണ് പദ്ധതിയുടെ പ്രധാന പ്രമോട്ടർമാരെന്നും അദ്ദേഹം പറഞ്ഞു. ജ്വല്ലറി പാർക്ക് നിലവിൽ വരുന്നതോടെ ആഭരണ നിർമ്മാണം, ഡിസൈനിങ്, വിപണനം എന്നിവ ഒരേ കേന്ദ്രത്തിൽ ഏകോപിപ്പിക്കാൻ സാധിക്കുമെന്നും ഇതിലൂടെ കേരളം ആഭരണ വ്യവസായത്തിലും ടൂറിസം മേഖലയിലും വലിയ മുന്നേറ്റം കൈവരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരെ ആകർഷിക്കുന്ന ആഭരണ ടൂറിസത്തിന് ഇതുവഴി പുതിയ സാധ്യതകൾ തുറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗോൾഡ് ഹബ്ബിന്റെ പ്രവർത്തനം ശക്തമായാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക-വ്യാപാര മേഖല കൂടുതൽ സജീവമാകുകയും സർക്കാർ ഖജനാവിലേക്കുള്ള നികുതി വരുമാനം വർധിക്കുകയും ചെയ്യും. ഇതിന്റെ ഭാഗമായി പുതിയ വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ, അനുബന്ധ സേവന മേഖലകൾ എന്നിവയ്ക്കും വളർച്ചയുണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, രജിസ്ട്രേഷനില്ലാതെ നടക്കുന്ന അനധികൃത സ്വർണവ്യാപാരം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഓർമ്മിപ്പിച്ചു.
