കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, രാജ്യത്ത് ഏറ്റവുമധികം എടിഎം ഇടപാടുകൾ നടക്കുന്നത് എസ്ബിഐയുടെ എടിഎമ്മുകൾ വഴിയാണ്. കഴിഞ്ഞ 5 വർഷത്തിൽ എടിഎം ഇടപാട് ഫീസിൽ എസ്ബിഐ നേടിയത് 2,043 കോടി രൂപയാണ്. പഞ്ചാബ് നാഷണൽ ബാങ്ക് (90.33 കോടി രൂപ), കനറാ ബാങ്ക് (31.42 കോടി രൂപ) എന്നിവയാണ് എസ്ബിഐയെ കൂടാതെ എടിഎം ഫീസിൽ ലാഭം നേടിയ മറ്റു പൊതുമേഖലാ ബാങ്കുകൾ.
പ്രതിമാസം ഉപഭോക്താക്കൾക്ക് നിശ്ചിത ഇടപാടുകൾ സൗജന്യമാണ്. തുടർന്ന് വരുന്ന ഓരോ ഇടപാടിനും ബാങ്കുകൾ ഫീസ് ഈടാക്കുന്നു. അതായത്, മെട്രോ നഗരങ്ങളിൽ 3 വരെയും മറ്റു നഗരങ്ങളിൽ 5 വരെയും ഇടപാടുകൾ സൗജന്യമാണ്. പരിധി കഴിഞ്ഞാൽ ഓരോ ഇടപാടിനും പരമാവധി 21 രൂപയും നികുതിയുമാണ് ഫീസ്. മെയ് 1 മുതൽ ഫീസ് 2 രൂപ വർധിപ്പിച്ച് 23 രൂപയാക്കാൻ റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. അതുപോലെ പണം പിൻവലിക്കുമ്പോഴുള്ള ഫീസ് മിനിമം 17 രൂപയിൽ നിന്ന് 19 രൂപയാകും. ട്രാൻസാക്‍ഷൻ ഇതര ഇടപാടുകളുടെ ഫീസും കൂടും. അക്കൗണ്ട് ബാലൻസ് പരിശോധിക്കുന്നതിന് ഫീസ് 6 രൂപയിൽ നിന്ന് 7 രൂപയാകും.
മറ്റു പൊതുമേഖലാ ബാങ്കുകളുടെ എടിഎമ്മുകളിൽ താരതമ്യേന ഇടപാടുകൾ കുറഞ്ഞത് 3,738.78 കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന് കണക്കുകൾ കാണിക്കുന്നു.