കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമാണം പുരോഗമിക്കുന്നു. പാലാരിവട്ടത്തു നിന്ന് ഇൻഫോപാർക്കിലേക്ക് നീട്ടുന്ന പാതയ്കായി 307 പൈലുകൾ സ്ഥാപിച്ചു കഴിഞ്ഞു. ഒന്നാം ഘട്ടത്തിലെ നിര്‍മാണ രീതിയില്‍ നിന്ന് വ്യത്യസ്തമായാണ് രണ്ടാംഘട്ട നിർമ്മാണം നടക്കുന്നത്.
കളമശേരിയിൽ പിയറിനു മുകളിലുള്ള മെട്രോ സ്റ്റേഷന്‍ ഘടകഭാഗങ്ങളുടെ നിർമ്മാണം നടക്കുകയാണ്. കാസ്റ്റിങ് യാർഡിൽ നാല് പിയര്‍കാപുകളുടെയും 4 യു ഗർഡറുകളുടെയും കാസ്റ്റിങ് ഇതിനോടകം പൂര്‍ത്തിയായി. രണ്ട് വിഭാഗമായി തിരിച്ചാണ് കാസ്റ്റിങ് യാര്‍ഡിൽ നിര്‍മാണം നടക്കുന്നത്. യു ഗർഡറുകളുടെ നിര്‍മാണമാണ് ഒരു വിഭാഗത്തില്‍ നടക്കുന്നത്. 100 ടണ്ണിൻ്റെ നാല് ഗാന്‍ട്രി ക്രെയിനുകൾ ഇവിടെ പ്രവര്‍ത്തിക്കുന്നു.
രണ്ടാമത്തെ വിഭാഗത്തിൽ ഐ ഗർഡറുകള്‍, പിയര്‍ കാപ്പുകള്‍, പാരപ്പെറ്റുകള്‍, റ്റി ഗർഡറുകള്‍, എല്‍ ഗർഡറുകള്‍ എന്നിവയുടെ നിർമ്മാണമാണ് നടക്കുന്നത്. ഇവിടെ ആറ് ഗാന്‍ട്രി ക്രെയിനുകൾ പ്രവര്‍ത്തിക്കുന്നു. 10 , 60 ടണ്ണ് ഭാരം ഉയര്‍ത്താന്‍ ശേഷിയുള്ള രണ്ട് ഗാന്‍ട്രി ക്രയിനുകളും 100,120 ടണ്ണിൻ്റെ ഒരു ഗാന്‍ട്രി ക്രയിനും ഇവിടെ പ്രവർത്തിക്കുന്നു.
രണ്ടാംഘട്ട പദ്ധതിയിൽ ക്വാളിറ്റി ലാബും കോണ്‍ക്രീറ്റ് ബാച്ചിംഗ് ലാബും ഇവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്. മെട്രോ രണ്ടാംഘട്ടത്തിനായി വൈഡക്ട് നിര്‍മാണത്തിനായി 500 യു ഗർഡറുകളും 580 ഐ ഗർഡറുകളും 354 പിയര്‍ കാപുകളുമാണ് നിര്‍മിക്കുന്നത്. സ്റ്റേഷന്‍ നിര്‍മാണത്തിനായി 100 യു ഗർഡറുകളും 120 പിയര്‍ ആമുകളും 400 റ്റി ഗർഡറുകളും 200 എല്‍ ഗർഡറുകളും വേണം. കോണ്‍ക്രീറ്റ് മാലിന്യം മൂലമുള്ള പരിസ്ഥിതി ദോഷം കുറയ്ക്കാന്‍ കോണ്‍ക്രീറ്റ് മാലിന്യ പുനരുപയോഗ പ്ലാൻ്റും സ്ഥാപിച്ചിട്ടുണ്ട്.