‘പൂജ്യ’ത്തിൽ നിന്നു 100 കോടിയിലേക്കൊരു വളർച്ച. മാവേലിക്കര സ്വദേശി സെനു സാമിന്റെയും ‘മൈ കെയർ’ എന്ന ഡിജിറ്റൽ ഹെൽത്ത് കെയർ സ്റ്റാർട്ടപ്പിന്റെയും കഥയെ ഇങ്ങനെ ചുരുക്കാം! ബിരുദ പഠനത്തിന്റെ ആദ്യ വർഷം എല്ലാ വിഷയങ്ങൾക്കും പൂജ്യം മാർക്ക് നേടിയ യുവാവിൽ നിന്ന് 80 കോടി രൂപ ആസ്തി മൂല്യമുള്ള, നൂറോളം പേർക്കു തൊഴിൽ നൽകുന്ന സ്റ്റാർട്ടപ് സ്ഥാപകനിലേക്കുള്ള വളർച്ചയുടെ കഥ. രോഗികളെയും ആശുപത്രികളെയും ഡോക്ടർമാരെയും ഒരു കുടക്കീഴിൽ ബന്ധിപ്പിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം എന്ന ആശയം സെനു അവതരിപ്പിച്ചപ്പോൾ രണ്ടു യുവ ടെക്കികൾ കൂടി കൈ കൊടുത്തു; ടി.എം.റഹ്മത്തുല്ലയെന്ന ഒറ്റപ്പാലം സ്വദേശിയും നിലമ്പൂരിൽ നിന്നുള്ള ജോഷ് ഫിലിപ്പോസും. രോഗികൾക്ക് ആശുപത്രികളുമായി ബന്ധപ്പെട്ട മുഴുവൻ സേവനങ്ങളും ലഭ്യമാക്കുന്ന ‘മൈ കെയർ’ സ്റ്റാർട്ടപ് അവിടെ പിറവിയെടുത്തു.
‘സ്വന്തം സംരംഭം എന്ന ആഗ്രഹമുദിച്ചപ്പോൾ ഒരു സ്റ്റാർട്ടപ് ലീഡർഷിപ് പ്രോഗ്രാമിൽ പങ്കെടുത്തു. അതിനായി ഒരു ബിസിനസ് ആശയം വേണമായിരുന്നു. ആദ്യം മനസ്സിൽ വന്നതു ചായക്കട! ആദ്യ രണ്ടു സ്റ്റാർട്ടപ്പുകളും പരാജയമായിരുന്നു. പിന്നീടാണ്, പരിചയമുള്ള ആരോഗ്യ മേഖല മനസ്സിലെത്തുന്നത്. പിതാവിന്റെ ചികിത്സയുടെ സമയത്തുണ്ടായ പ്രയാസങ്ങളും മൈ കെയർ എന്ന ആശയത്തിനു വ്യക്തത നൽകി. അറിവില്ലാത്ത മേഖലകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന സഹസ്ഥാപകരെയും കണ്ടെത്തി’’ – സെനു പറയുന്നു.
2021ൽ ആരംഭിച്ച മൈ കെയർ ഇതിനകം 85,000 രോഗികൾക്കാണു ചികിത്സാ സൗകര്യം ഒരുക്കിയത്. ആപ്പുമായി 200ൽ അധികം ആശുപത്രികൾ സഹകരിക്കുന്നുണ്ട്. ഈ വർഷം സേവനം കൂടുതൽ നഗരങ്ങളിലേക്കു വ്യാപിപ്പിക്കും. കുറഞ്ഞ ചെലവിൽ ഇന്ത്യയിൽ ശസ്ത്രക്രിയ ചെയ്യാൻ ആലോചിക്കുന്ന വിദേശ രാജ്യങ്ങളിലുള്ളവരിലേക്കും മൈ കെയർ എത്തും. മികച്ച സ്റ്റാർട്ടപ്പിനുള്ള ഒട്ടേറെ അംഗീകാരങ്ങൾ നേടിയ മൈ കെയർ ഏറ്റവും ഒടുവിൽ നേടിയത് 17 കോടിയുടെ സീഡ് ഫണ്ടിങ്ങാണ്.