സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്‌സ് ലിമിറ്റഡ് പുതുചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. 2024-25 സാമ്പത്തിക വർഷം ഏറ്റവും ഉയർന്ന വിറ്റുവരവും ലാഭവുമാണ് കമ്പനി നേടിയത്. കമ്പനിയുടെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന വിറ്റുവരവും ലാഭവുമാണ് രേഖപ്പെടുത്തിയതെന്ന് വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു.
മുൻ വർഷത്തെ അപേക്ഷിച്ച് കമ്പനിയുടെ അറ്റാദായത്തിൽ 155 ശതമാനമാണ് വർധനയുണ്ടായത്. 2024-25 വർഷത്തിലെ വിറ്റുവരവ് 76.05 കോടി രൂപയാണ്. തുടര്‍ച്ചയായി അഞ്ച് വർഷങ്ങളിലും എസ്.ഐ.എഫ്.എൽ ലാഭത്തിലാണ് പ്രവർത്തിക്കുന്നത്. ഈ സാമ്പത്തിക വർഷം കമ്പനിയുടെ വിറ്റുവരവ് 100 കോടി കൈവരിക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചു.
ഡിഫൻസ്, ഏറോസ്പേസ്, ഓയിൽ ആൻഡ് ഗ്യാസ് ,ഓട്ടോമൊബൈൽ, റെയിൽവേ തുടങ്ങിയ മേഖലകൾക്ക് ആവശ്യമായ ഫോർജിങ്ങുകൾ നിർമിച്ച് നൽകുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന സ്ഥാപനമാണ് എസ്.ഐ.എഫ്.എൽ. ചാന്ദ്രയാൻ, ആദിത്യ എൽ 1 തുടങ്ങി ബഹിരാകാശ ദൗത്യങ്ങളിൽ വിവിധ ഘട്ടങ്ങളിലെ ഫോർജിങ് ഉപകരണങ്ങൾ നിർമ്മിച്ചത് എസ്.ഐ.എഫ്.എൽ ആയിരുന്നു.