പേടിഎം പേയ്മെൻ്റ് ബാങ്ക് ലിമിറ്റഡിന്റെ ബാങ്കിങ് ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റദ്ദാക്കി. ബാങ്കിന്റെ എല്ലാ പ്രവർത്തനങ്ങളും ഉടൻ നിർത്തലാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഏറെക്കാലമായി തുടരുന്ന മുന്നറിയിപ്പുകളും നിയന്ത്രണ നടപടികളും ഒടുവിൽ നിർണായക തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.
ഉപഭോക്താക്കളുടെ നിക്ഷേപങ്ങളും മറ്റ് ബാധ്യതകളും തീർപ്പാക്കാൻ ആവശ്യമായ ഫണ്ടുകൾ ബാങ്കിനുണ്ടെന്ന് ആർബിഐ വ്യക്തമാക്കി. നിലവിലുള്ള അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കാനും ഇടപാടുകൾ പൂർത്തിയാക്കാനും ഉപഭോക്താക്കൾക്ക് സമയം നൽകും.
2022 മുതൽ ബാങ്കിന്റെ പ്രവർത്തനങ്ങൾ ആർബിഐയുടെ നിരീക്ഷണത്തിലായിരുന്നു. പിന്നീട് പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതിലും നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിലും വിലക്കേർപ്പെടുത്തി. കെവൈസി, ഡാറ്റ മാനേജ്മെന്റ്, ഭരണപരമായ വീഴ്ചകൾ എന്നിവ ചൂണ്ടിക്കാട്ടി പലതവണ നിർദേശങ്ങൾ നൽകിയെങ്കിലും പൂർണ്ണമായും പാലിക്കാത്തതാണ് ലൈസൻസ് റദ്ദാക്കലിലേക്ക് നയിച്ചതെന്ന് ആർബിഐ വ്യക്തമാക്കി.
നിക്ഷേപകരുടെ സുരക്ഷയെക്കുറിച്ചും വ്യക്തത നൽകിയിട്ടുണ്ട്. നിക്ഷേപ ഇൻഷുറൻസ് പ്രകാരം, ഒരു ബാങ്കിൽ ഒരാൾക്ക് പരമാവധി 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപം സുരക്ഷിതമാണ്. ഈ പരിധിക്കുള്ളിൽ വരുന്ന നിക്ഷേപകർ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.എന്നാൽ അതിന് മുകളിലുള്ള തുക തിരികെ ലഭിക്കാൻ കൂടുതൽ സമയം എടുക്കാം.
അതേസമയം, ബാങ്ക് അടച്ചുപൂട്ടിയാലും പേടിഎം ആപ്പിന്റെ പ്രവർത്തനം പൂർണമായി നിലയ്ക്കില്ല. ബാങ്കും മാതൃകമ്പനിയായ വൺ 97 കമ്മ്യുണിക്കേഷൻസും നിയമപരമായി വ്യത്യസ്ത സ്ഥാപനങ്ങളാണ്. മറ്റ് ബാങ്കുകളുമായുള്ള പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിൽ യു പി ഐ പേയ്‌മെന്റ് സേവനങ്ങൾ തുടരുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. എന്നാൽ പേടിഎം ബാങ്കുമായി ബന്ധിപ്പിച്ച വാലറ്റ്, ഫാസ്റ്റാഗ് തുടങ്ങിയ സേവനങ്ങൾ ബാധിക്കപ്പെടാൻ സാധ്യതയുണ്ട്.
ഇന്ത്യയിലെ ഫിന്‍ടെക് മേഖലയിലെ വലിയ ചര്‍ച്ചയായി മാറിയ സംഭവമാണ് പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ (PPBL) ലൈസന്‍സ് റദ്ദാക്കല്‍. ഫിൻടെക് മേഖലയ്ക്ക് ആർബിഐ നൽകിയ വ്യക്തമായ മുന്നറിയിപ്പാണ് ഇത്.
