സ്ത്രീകളെ ബാധിക്കുന്ന പ്രധാന ഹോർമോൺ രോഗങ്ങളിലൊന്നായ പിസിഒഎസിന് (PCOS) പുതിയ പേര്. ഇനി മുതൽ ഈ അവസ്ഥ പിഎംഒഎസ് എന്ന പേരിലായിരിക്കും അറിയപ്പെടുക. രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഒഴിവാക്കാനും കൂടുതൽ കൃത്യമായ രോഗനിർണയവും ഹോർമോൺ പരിശോധനകളും ചികിത്സയും ഉറപ്പാക്കാനുമാണ് പേരുമാറ്റമെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു.
ലോകത്ത് എട്ട് സ്ത്രീകളിൽ ഒരാളെ വരെ ഈ അവസ്ഥ ബാധിക്കുന്നുണ്ടെന്നാണ് കണക്ക്.
മുൻപ് ഉപയോഗിച്ചിരുന്ന പിസിഒഎസ് എന്ന പേര് രോഗത്തെ വെറും അണ്ഡാശയത്തിലെ സിസ്റ്റുകളുമായി മാത്രം ബന്ധിപ്പിക്കുന്ന തരത്തിലായിരുന്നുവെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ എല്ലാ രോഗികളിലും സിസ്റ്റുകൾ ഉണ്ടാകണമെന്നില്ല. കൂടാതെ, ഇത് അണ്ഡാശയത്തെ മാത്രം ബാധിക്കുന്നതല്ല; ഹോർമോൺ പ്രവർത്തനങ്ങൾ, മെറ്റബോളിസം, മാനസികാരോഗ്യം, ശരീരഭാരം, പ്രത്യുൽപ്പാദന ആരോഗ്യം എന്നിവയെയും ബാധിക്കുന്ന സങ്കീർണ്ണ അവസ്ഥയാണ്.
ക്രമരഹിതമായ ആർത്തവം, മുഖക്കുരു, അമിത രോമവളർച്ച, ഭാരം കൂടുക, തലമുടി കൊഴിച്ചിൽ, ഗർഭധാരണ ബുദ്ധിമുട്ട് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യതയും ഈ അവസ്ഥ വർധിപ്പിക്കുന്നു.
14 വർഷം നീണ്ട പഠനങ്ങൾക്കും വിദഗ്ധ ചർച്ചകൾക്കും ശേഷമാണ് പേരുമാറ്റം നടപ്പാക്കിയത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ആഗോളതലത്തിൽ ‘പിഎംഒഎസ്’ പ്രചാരത്തിലാകുകയും 2028ഓടെ അന്താരാഷ്ട്ര മെഡിക്കൽ മാർഗ്ഗനിർദ്ദേശങ്ങളിൽ ഉൾപ്പെടുകയും ചെയ്യും.
