കാലാവസ്ഥ മാറ്റങ്ങൾക്ക് അനുയോജ്യമായ രീതിയിൽ കൃഷി പ്രോത്സാഹിപ്പിക്കുന്ന ‘കേര’ പദ്ധതി ജൂണിൽ ആരംഭിക്കും. കൃഷിവകുപ്പ് ലോകബാങ്കിന്റെ സഹായത്തോടെ ആവിഷ്‌കരിക്കുന്ന പദ്ധതിക്ക് 1700 കോടിയിലധികം രൂപയാണ് അനുവദിച്ചിരിക്കുന്നത്. റബർ കൃഷിക്ക് ഹെക്ടർ ഒന്ന് 75,000 രൂപയും ഏലത്തിന് ഹെക്ടറൊന്നിന് 1,00,000 രൂപയും കാപ്പിക്ക് 1,10,000 രൂപയും സബ്‌സിഡിയായി ലഭിക്കും.
പത്ത് ഹെക്ടർവരെ കൃഷിഭൂമിയുള്ള കർഷകർക്ക് പ്രത്യേക പരിശീലനം നൽകും. പരിശീലനം നേടി അപേക്ഷ നൽകുന്നവരിൽ നിന്നാണ് സബ്‌സിഡിക്ക് അർഹരായവരെ തിരഞ്ഞെടുക്കുക.
നിലവിൽ റബർ ബോർഡ് റബർ കൃഷിക്കായി നൽകുന്ന സബ്സിഡിയുടെ ഇരട്ടിയോളം തുകയാണ് ‘കേര’ പദ്ധതിയിൽ ഉള്ളത്. എന്നാൽ രണ്ടിൽ ഒരു സബ്സിഡി മാത്രമേ കർഷകർക്ക് ലഭിക്കൂ.
റബ്ബർ കൃഷിക്ക് അഞ്ച് ഹെക്ടർ വരെയും ഏലത്തിന് എട്ട് ഹെക്ടർവരെയും കാപ്പിക്ക് പത്ത് ഹെക്ടർവരെയും കൃഷിഭൂമിയുള്ളവർക്ക് സഹായം നൽകും.
കോട്ടയം, പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം, കണ്ണൂർ, മലപ്പുറം ജില്ലകളിലെ റബ്ബർ കർഷകർക്കാണ് സഹായം കിട്ടുക. കാപ്പിക്കുള്ള സഹായം വയനാടിലെ കർഷകർക്കും ഏലത്തിന് ഇടുക്കിയിലെ കർഷകർക്കും ആണ് സബ്സിഡി ലഭിക്കുകയെന്ന് കൃഷിവകുപ്പ് അറിയിച്ചു.