പ്രത്യേകമായ യന്ത്രങ്ങളോ പണചെലവോ ഒന്നും ആവശ്യമില്ലാത്ത ഒരു വ്യായാമ മുറയാണ് നടത്തം. ദിവസവും നടക്കുന്നുണ്ടെങ്കില്‍ പിന്നെ ഒന്നും പേടിക്കാനില്ലെന്ന ഒരു ധാരണയാണ് പലർക്കും. എന്നാൽ ആരോഗ്യത്തിനു അതുമാത്രം പോരാ എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
ദിവസവും 7000 സ്റ്റെപ്പ് നടക്കുന്നവര്‍ക്ക് അകാല മരണ സാധ്യത 50 മുതല്‍ 70 ശതമാനം വരെ കുറവായിരിക്കുമെന്ന് ജാമാ നെറ്റ് വര്‍ക്ക് ഓപ്പണില്‍ പ്രസിദ്ധീകരിച്ച ഒരു പഠനവും ചൂണ്ടിക്കാട്ടുന്നു. ഹൃദയത്തിനും ശ്വാസകോശത്തിനുമൊക്കെ നടപ്പ് നല്ലത് തന്നെയാണ്. എന്നാൽ എന്നാല്‍ മറ്റ് വ്യായാമങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ മാത്രമേ പരിപൂര്‍ണ്ണ ഫിറ്റ്നസ് കൈവരിക്കാന്‍ സാധിക്കുകയുള്ളെന്ന് ഫിറ്റ്നസ് പരിശീലകര്‍ ചൂണ്ടിക്കാണിക്കുന്നു. നല്ല ആരോഗ്യത്തിന് ആഴ്ചയില്‍ 150 മുല് 300 മിനിട്ട് വരെ മിതമായ തീവ്രതയിലുള്ള എയറോബിക് പ്രവര്‍ത്തനങ്ങളും കുറഞ്ഞത് രണ്ട് തവണ പേശികള്‍ ശക്തിപ്പെടുത്താനുള്ള വ്യായാമവുമാണ് ലോകാരോഗ്യ സംഘടനും അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനും നിര്‍ദ്ദേശിക്കുന്നത്.
ഇന്ത്യക്കാരില്‍ സജീവമായി വ്യായാമം ചെയ്യുന്നവരില്‍ 59 ശതമാനവും സ്ട്രെങ്ത് ട്രെയ്നിങ് ചെയ്യാറില്ലെന്ന് കണക്കാക്കുന്നു. ഇത് പ്രായമാകും തോറും പ്രശ്നമാകും. പേശികളുടെ മാസ് കുറയാനും അവ ദുര്ബലമാകാനും പരുക്കുകള്‍ ഉണ്ടാകാനും ബാലന്‍സ് നഷ്ടപ്പെടാനുമൊക്കെ സ്ട്രെങ്ത് ട്രെയ്നിങ്ങിന്റെ അഭാവം കാരണമാകും.
സ്ക്വാട്ടുകള്‍, ലഞ്ചുകള്‍, പ്ലാങ്ക് റെസിസ്റ്റന്‍സ് ബാന്‍ഡ് വര്‍ക്ക് ഔട്ടുകള്‍ എന്നിവയെല്ലാം സ്ട്രെങ്ത് ട്രെയ്നിങ് നല്കുന്നവയാണ്. ബോള്‍ ഗെയ്മുകള്, റാക്കറ്റ് സ്പോര്‍ട്സുകള്‍, നൃത്തം എന്നിവ ഏകോപനവും ശരീരവഴക്കവും മെച്ചപ്പെടുത്തും. നടപ്പിനൊപ്പം ഇവയും യോഗ, ബാലന്‍സ് വ്യായാമങ്ങള്‍ എന്നിവയും പരീക്ഷിക്കാവുന്നതാണ്.